20141116

വിവാഹബന്ധങ്ങളുടെ തകര്‍ച്ച സാമൂഹിക ജീവിതത്തിന്‌ വെല്ലുവിളിയാകുന്നു-ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്താ

ഫോട്ടോ: മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ കണ്ടനാട്‌ ഈസ്റ്റ്‌ ഭദ്രാസനം മിസ്‌പാ മാര്‍ത്തോമ്മാ പൈതൃക കേന്ദ്രത്തില്‍ സംഘടിപ്പിച്ച ദമ്പതിദിനാചരണം കൂത്താട്ടുകുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സീനാ ജോണ്‍സന്‍ യോഗം ഉദ്‌ഘാടനം ചെയ്യുന്നു. ഫാ ഏലിയാസ്‌ ചെറുകാടു്‌, ഫാ മാത്യൂസ്‌ കാഞ്ഞിരമ്പാറ, ഗ്രെയിസ്‌ ലാല്‍ , ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്താ എല്‍ദോസ്‌ ജോണ്‍,പി ബി സാജു, ഫാ.ജോണ്‍സണ്‍ പുറ്റാനിയില്‍, മിസ്‌പ കണ്‍വീനര്‍ ഫാ.മാത്യൂസ്‌ ചെമ്മനാപ്പാടം, ഫാ. ഷിബു കുര്യന്‍ ,സി.കെ. ഏലിയാസ്‌ എന്നിവര്‍ സമീപം.

കൂത്താട്ടുകുളം,2014 നവംബര്‍ 16 : വിവാഹമോചനവും കുടുംബ പ്രതിസന്ധിയും വര്‍ദ്ധിച്ചു വരുന്നത്‌ സഭയുടെയും സമൂഹത്തിന്റെ മുഴുവന്റെയും പ്രശ്‌നമായിരിക്കുകയാണെന്ന്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ മാനവശാക്തീകരണ വകുപ്പിന്റെ അദ്ധ്യക്ഷനും കണ്ടനാട്‌ ഈസ്റ്റ്‌ ഭദ്രാസന മെത്രാപ്പോലീത്തായുമായ ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ പ്രസ്‌താവിച്ചു. മിസ്‌പാ മാര്‍ത്തോമ്മാ പൈതൃക കേന്ദ്രത്തില്‍ സംഘടിപ്പിച്ച ഭദ്രാസനതല ദമ്പതിദിനാചരണച്ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവാഹജീവിതത്തെ പരീക്ഷണമാക്കിമാറ്റുന്ന സാമൂഹിക സാംസ്‌കാരിക സാമ്പത്തിക ചുറ്റുപാടുകളെ പ്രതിരോധിയ്‌ക്കുവാനുള്ള ആദ്ധ്യാത്മിക പശ്ചാത്തലം വീടുകളിലുണ്ടാവണമെന്ന്‌ മെത്രാപ്പോലീത്താ നിര്‍ദ്ദേശിച്ചു. അംഗങ്ങളുടെ അന്തസ്സും വ്യക്തിത്വവും നഷ്ടപ്പെടുത്താത്തതും അവരാര്‍ജിച്ച വ്യക്തിത്വത്തിന്‌ ഇടം നല്‌കുന്നതുമായ ത്രിത്വസമാനമായ കൂട്ടായ്‌മയായിരിക്കണം കുടുംബം എന്നദ്ദേഹം പറഞ്ഞു.

തെറ്റും ശരിയും തിരിച്ചറിയുന്നതിന്‌ കുട്ടികളെ പരിശീലിപ്പിക്കുന്നതില്‍ മാതാപിതാക്കള്‍ പരാജയപ്പെടുന്നതാണ്‌ ഇക്കാലത്ത്‌ കുടുംബജീവിതം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നമെന്ന്‌ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് മനഃശാസ്‌ത്ര വിദഗ്‌ദ്ധയും ഉപദേശചികില്‍സകയുമായ ഗ്രെയിസ്‌ ലാല്‍ അഭിപ്രായപ്പെട്ടു. 1980കളിലെ കുടുംബപ്രശ്‌നങ്ങളും ഇന്നത്തെ കുടുംബ പ്രശ്‌നങ്ങളും തമ്മില്‍ വളരെ വ്യത്യാസമുണ്ടണ്ടു്. ആദ്യകാലത്ത്‌ അമ്മായിയമ്മപ്പോരായിരുന്നു പ്രധാന പ്രശ്‌നമെങ്കില്‍ 1980-85 കാലത്ത്‌ അത്‌ കുടുംബനാഥന്റെ മദ്യപാനവും സ്‌ത്രീധനവുമായിരുന്നു. '90കളില്‍ പ്രേമവിവാഹവും പരാജയവും ആയിരുന്നു. റ്റി.വി സീരിയല്‍ — ഇന്റര്‍നെറ്റ്‌ — മൊബൈല്‍ ഫോണ്‍ ലോകവും എസ്‌.എം.എസ്‌. — മിസ്‌കോള്‍ — ചാറ്റിങ്‌ ബന്ധങ്ങളും ഉയര്‍ത്തുന്ന ഭീഷണിയാണ്‌ കുടുംബ പ്രശ്‌നങ്ങളുടെ പുതിയ പ്രവണതയെന്ന്‌ ഗ്രെയിസ്‌ ലാല്‍ പറഞ്ഞു.

കൂത്താട്ടുകുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സീനാ ജോണ്‍സനാണ്‌ യോഗം ഉദ്‌ഘാടനം ചെയ്‌തത്‌. ഫാ.ജോണ്‍സണ്‍ പുറ്റാനിയില്‍ സ്വാഗതവും കണ്ടനാട്‌ ഈസ്റ്റ്‌ ഭദ്രാസനത്തിന്റെ മാനവശാക്തീകരണ വകുപ്പിന്റെ സെക്രട്ടറി ഫാ. ഷിബു കുര്യന്‍ ആമുഖവും വാര്‍ഡ്‌ പ്രതിനിധി പി.ബി. സാജു ആശംസയും മിസ്‌പ സെക്രട്ടറി സി.കെ. ഏലിയാസ്‌ നന്ദിയും പറഞ്ഞു. വിവിധ സമുദായങ്ങളില്‍ പെട്ട ഇരുന്നൂറോളം ദമ്പതികള്‍ പങ്കെടുത്തു.


20141106

ഓണക്കൂര്‍ മണ്ണാത്തിക്കുളത്തില്‍ ജോണ്‍ കോര്‍ എപ്പിസ്‌കോപ്പ ദിവംഗതനായി


ഓണക്കൂര്‍: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തിലെ വൈദീകനായ ഓണക്കൂര്‍ മണ്ണാത്തിക്കുളത്തില്‍ ജോണ്‍ കോര്‍ എപ്പിസ്‌കോപ്പ (86) ദിവംഗതനായി. നവംബര്‍ മൂന്നാം തീയതി രാത്രി പത്തേകാലിനാണു് അദ്ദേഹം അന്ത്യശ്വാസം വലിച്ചതെന്നു് ഓണക്കൂര്‍ സെഹിയോന്‍ പള്ളിവികാരി വിജു ഏലിയാസ് കശ്ശീശ അറിയിച്ചു.

ഊരമന ഗലീലാകുന്ന്, ചെറായി സെന്റ് മേരീസ്, ആറൂര്‍ മേരിഗിരി, നെല്ലിക്കുന്ന് സെന്റ് ജോണ്‍സ്, ഓണക്കൂര്‍ സെഹിയോന്‍, മുളക്കുളം, മണീട് സെന്റ് കുര്യാക്കോസ്, പഴുക്കാമറ്റം സെന്റ് മേരീസ്, മൂവാറ്റുപുഴ സെന്റ് തോമസ്, പാമ്പാക്കുട സമന്വയ സെന്റ് മേരീസ് പള്ളികളില്‍ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കായനാട് വള്ളപ്പാട്ട് പരേതയായ അന്നമ്മയാണ് സഹധര്‍മ്മിണി. ബേബി ജോണ്‍ (എംടിഎന്‍എല്‍ മുംബൈ) ബാബു ജോണ്‍, മണ്ണത്തൂര്‍ വലിയപള്ളി വികാരി ഫാ. ഏലിയാസ് ജോണ്‍, ശൈനോ എന്നിവരാണു് മക്കള്‍. അനിത എല്ലാകാവുങ്കല്‍, മാറാടി, ലാലി ചേലകത്തിനാല്‍ ഓണക്കൂര്‍, കൊച്ചുമോള്‍ വെള്ളൂക്കാട്ടില്‍ പിറവം, ജോര്‍ജുകുട്ടി ആനച്ചിറയില്‍ കോതമംഗലം എന്നിവര്‍ മരുമക്കളും.
സംസ്‌കാര ശുശ്രൂഷകൾ നവംബര്‍ അഞ്ചാം തീയതി ബുധനാഴ്ച വൈകുന്നേരം ഭവനത്തില്‍ ആരംഭിച്ചു് നവംബര്‍ ആറാം തീയതി വ്യാഴാഴ്ച 12ന് ഓണക്കൂര്‍ സെഹിയോന്‍ പള്ളി സെമിത്തേരിയില്‍ പൂര്‍ത്തിയാക്കി. പൗരസ്ത്യ കാതോലിക്കോസും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവയും കണ്ടനാടു് ഈസ്റ്റ് ഭദ്രാസന മെത്രാപൊലീത്ത അഭിവന്ദ്യ തോമാസ് മാർ അത്താനാസിയോസും, കണ്ടനാടു് വെസ്റ്റ്‌ ഭദ്രാസന മെത്രാപൊലീത്ത അഭിവന്ദ്യ മാത്യൂസ് മാർ സേവേറിയോസും, അങ്കമാലി ഭദ്രാസന അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ യുഹാനോന്‍ മാര്‍ പോളികാര്‍പ്പോസും കണ്ടനാടു് ഈസ്റ്റ് - കണ്ടനാടു് വെസ്റ്റ്‌ ഭദ്രാസനങ്ങളിലെ വൈദീകരും സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. പള്ളിയിലെയും സെമിത്തേരിയിലെയും ശുശ്രൂഷകൾക്ക് വൈദീകരാണു് നേതൃത്വം നൽകിയതു്.